ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനുള്ള വലിയ പദ്ധതിയാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്.അഞ്ച് വര്‍ഷത്തിനുള്ളില്‍ മഹീന്ദ്രയില്‍നിന്ന് ഇന്ത്യയില്‍ ഇറങ്ങുന്ന എസ്.യു.വികളില്‍ 30 ശതമാനം ഇലക്ട്രിക് കരുത്തില്‍ ഉള്ളവയായിരിക്കുമെന്നാണ് പ്രഖ്യാപനങ്ങൾ.2027-നുള്ളില്‍ നാല് ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്രയില്‍ നിരത്തുകളില്‍ എത്തുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോ വിഭാഗം മേധാവി രാജേഷ് ജെജുരികര്‍ വെളിപ്പെടുത്തി.
മഹീന്ദ്രയില്‍നിന്ന് വിപണിയില്‍ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ടീസര്‍ ഈ വര്‍ഷമാദ്യം മഹീന്ദ്ര പുറത്തുവിട്ടിരുന്നു. ബോണ്‍ ഇലക്ട്രിക് വിഷന്‍ എത്തുന്നു എന്ന കുറിപ്പോടെയാണ് ടീസര്‍ വീഡിയോ എത്തിയിരുന്നത്. മൂന്ന് വാഹനങ്ങളാണ് ടീസറിലുണ്ടായിരുന്നത്. യൂ.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര അഡ്വാന്‍സ് ഡിസൈന്‍ യൂറോപ്പ് (MADE) ഡിവിഷന്റെ ഡിസൈനിങ്ങിലാണ് ഈ മൂന്ന് വാഹനങ്ങളും ഒരുങ്ങിയിട്ടുള്ളതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.മഹീന്ദ്രയുടെ ആദ്യ ബോണ്‍ ഇലക്ട്രിക് എസ്.യു.വി. കണ്‍സെപ്റ്റ് ഓഗസ്റ്റ് 15-ാം തീയതി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം കാര്യക്ഷമാക്കുന്നതിനായി മഹീന്ദ്രയുടെ ചകാന്, നാസിക് എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച വാലി, ഡെട്രോയിറ്റ് കേന്ദ്രം, ബെംഗളൂരുവിലെ ഇ.വി. ടെക്നോളജി ടീ എന്നിവയെ ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്നും വിവരമുണ്ട്.ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം കാര്യക്ഷമമാക്കുന്നതിനായി മഹീന്ദ്ര പുതിയ കമ്പനി രൂപീകരിക്കാനുള്ള നീക്കവും പുരോഗമിക്കുന്നുണ്ട്. 2023 ജൂണ്‍ മാസത്തിന് മുമ്പ് ഈ കമ്പനി ഒരുങ്ങുമെന്നാണ് വിവരം. ഇ.വി. കോ എന്ന പേരില്‍ ഒരുങ്ങുന്ന ഈ കമ്പനിയില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് (ബി.ഐ.ഐ) 1925 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ധാരണയായിട്ടുണ്ട്. മഹീന്ദ്രയും സമാനമായ തുക കമ്പനിയില്‍ നിക്ഷേപിക്കുമെന്നാണ് വിലയിരുത്തലുകള്‍.