
ഓഹരികളെപ്പോലെ വില്‍ക്കാനും വാങ്ങാനും കഴിയുന്ന ഇലക്ട്രോണിക് ഗോള്‍ഡ് രസീത്(ഇജിആര്‍) ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) അവതരിപ്പിച്ചു. സ്വര്‍ണത്തെ ഇലക്ട്രോണിക് ഗോള്‍ഡ് രസീതുകളാക്കിമാറ്റി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുവഴി ഇടപാട് നടത്താനും ആവശ്യമെങ്കില്‍ ഫിസിക്കല്‍ രൂപത്തില്‍ തിരികെയെടുക്കാനും കഴിയുന്ന സംവിധാനമാണിത്.ലോഹത്തിന്റ വ്യാപാരം കാര്യക്ഷമമാക്കുന്നതിനും വില സുതാര്യത ഉറപ്പുവരുത്തുന്നതിനും പുതിയ സംവിധാനം സഹായിക്കും. ഫെബ്രുവരിയിലാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ തത്വത്തിലുള്ള അംഗീകാരം ബിഎസ്ഇക്ക് ലഭിച്ചത്. തുടര്‍ന്ന് എക്‌സ്‌ചേഞ്ച് അംഗങ്ങള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഇജിആറുകളില്‍ ഇടപാട് നടത്തി. അന്തിമ അനുമതി ലഭിച്ച് ഒരുമാസത്തിനകം ഇടപാടിന് തുടക്കമിടാന്‍ ബിഎസ്ഇക്കായി.ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരത്തിലാണ് 995, 999 ശതമാനം ശുദ്ധിയുള്ള സ്വര്‍ണ ഇടപാടിന് തുടക്കമിട്ടത്. ഒരു ഗ്രാമോ അതിന്റെ ഗുണിതങ്ങളോ ആയി ഇടപാട് നടത്താം. 10 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയാകും ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ കഴിയുക.വ്യക്തിഗത നിക്ഷേപകര്‍, ഇറക്കുമതിക്കാര്‍, ബാങ്കുകള്‍, റിഫൈനറികള്‍, ബുള്ളിയന്‍ വ്യാപാരികള്‍, ജുവല്ലറി നിര്‍മാതാക്കള്‍, ചില്ലറ വ്യാപാരികള്‍ എന്നിവര്‍ക്കെല്ലാം എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം വഴി ഇടപാട് നടത്താനാകും. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ.വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രാജ്യമായിട്ടും വിലയില്‍ ഇടപെടാനോ സ്വാധീനംചെലുത്താനോ രാജ്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‌പോട് ഗോള്‍ഡ് വ്യാപാരത്തിലൂടെ വിലയില്‍ ഇടപെടാന്‍ ഇജിആര്‍ പ്ലാറ്റ്‌ഫോമിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.