ആഗോള പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തെ സമ്പദ്വ്യവസ്ഥ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിൽ പറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിച്ചതും സ്വകാര്യ നിക്ഷേപത്തിലെ വര്‍ധനവും മൊത്തത്തിലുള്ള ഡിമാന്‍ഡ് മെച്ചപ്പെടുത്തും.കോവിഡിന്റെ മൂന്നാം തരംഗമുണ്ടായിട്ടും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടു. വാക്സിനേഷന് ത്വരിതപ്പെടുത്താനായതും വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ഉപഭോക്തൃ ആത്മവിശ്വാസം ഉയര്‍ത്താനുമായി- റിപ്പോര്‍ട്ടില്‍ പറയുന്നു.വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ നീക്കി ധനനയ പിന്തുണയോടെ ഭാവി വളര്‍ച്ചയ്ക്കുള്ള പാതയൊരുക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ബാങ്കിങ് സംവിധാനത്തില്‍ മതിയായ പണലഭ്യത ഉറപ്പാക്കി ഉത്പാനദമേഖലയിലെ ആവശ്യത്തെ പിന്തുണയ്ക്കും. ഉത്പന്ന വിലക്കയറ്റത്തെ പ്രതിരോധിക്കാനും സമ്പദ്ഘടനയ്ക്ക് ഉണര്‍വേകാനും സൂക്ഷ്മമായ സമീപനം പിന്തുടരുമെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.റഷ്യ-യുക്രൈന് യുദ്ധം പണപ്പെരുപ്പം രൂക്ഷമാക്കിയതിനെ തുടര്‍ന്നാണ് നയമാറ്റത്തിന് ആര്‍ബിഐ നിര്‍ബന്ധിതമായത്. കോവിഡ് തുടങ്ങിയതിനുശേഷം വളര്‍ച്ചയെ പിന്തുണയ്ക്കുകയെന്നതായിരുന്നു ആര്‍ബിഐയുടെ ലക്ഷ്യം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നാലുവര്‍ഷത്തിനിടെ ഇതാദ്യമായി റിപ്പോ നിരക്ക് 0.40ശതമാനം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായത്. 2021-22 രാജ്യത്തെ ശരാശരി പണപ്പെരുപ്പം 5.5ശതമാനമായിരുന്നു. നാലാംപാദമായപ്പോഴേയ്ക്കും ക്ഷമതാപരിധി മറികടന്ന് വിലക്കയറ്റം കുതിച്ചത് പണനയത്തിന് വെല്ലുവിളിയായതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.ഉത്പാദനമേഖലയിലെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മതിയായ പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് സൂക്ഷ്മവും വേഗതയേറിയതുമായ സമീപനം തുടരുമെന്നും റിപ്പോട്ടില്‍ പറയുന്നു.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023