രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക രംഗത്ത് ടെക്നോളജി ഭീമന്മാരായ ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും കൂടിക്കൂടിവരുന്ന സാന്നിധ്യം ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഭീഷണിയായേക്കാമെന്ന മുന്നറിയിപ്പുമായി ആബിഐ. ബാങ്കിന്റെ അര്‍ധവാര്‍ഷിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ‘വമ്പന്‍ ടെക്നോളജി കമ്പനികളുടെ’ സാന്നിധ്യത്തെക്കുറിച്ച് ആശങ്ക അറിയിച്ചിരിക്കുന്നത്. ഇവ സാമ്പത്തിക സേവനരംഗത്ത് കുത്തകകളായി മാറാനുള്ള സാധ്യതയുണ്ടെന്നും, വമ്പന്‍ കമ്പനികളായതിനാല്‍ അവ പരാജയപ്പെടാനുള്ള സാധ്യത കുറവാണെന്നും ആര്‍ബിഐ പറയുന്നു.
രാജ്യത്തെ ബാങ്കുകളുമായി ആരോഗ്യകരമായ ഒരു മത്സരമാണോ അവ നടത്തുന്നത്, അവയുടെ പ്രവര്‍ത്തനം ഉണ്ടാക്കുന്ന റിസ്ക്, അവയ്ക്കെതിരെയുള്ള ആന്റിട്രസ്റ്റ് നീക്കങ്ങള്‍, സൈബര്‍ സുരക്ഷാ പ്രശ്നങ്ങള്‍, സ്വകാര്യതാ പ്രശ്നങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് ആര്‍ബിഐ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരും ടെക്നോളജി കമ്പനികളുമായി സ്വരച്ചേര്‍ച്ചയില്ലായ്മ കൂടിക്കൂടി വരുന്ന സമയത്താണ് ആര്‍ബിഐയുടെ അഭിപ്രായം പറഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മഹാമാരി പടര്‍ന്നതോടെ ആളുകള്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിപ്പിച്ചു. ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ വാള്‍മാര്‍ട്ടിന്റെ ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ കമ്പനികളാണ്.