പരിസ്ഥിതിസൗഹൃദ ഊർജമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി പൊതുമേഖലാ കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ). വളരെപെട്ടെന്ന് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഊർജമേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന് 5,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള കേന്ദ്രപദ്ധതികൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിടുന്നു.രണ്ടു പ്രധാനപദ്ധതികളാണ് നടപ്പാക്കുകയെന്ന് കമ്പനി ചെയർമാൻ മനോജ് ജെയിൻ പറയുന്നു. എഥനോൾ ഉത്പാദനം, നഗരമാലിന്യത്തിൽനിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനം എന്നിവയാണ് ഇതിലൊന്ന്. 1,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക. 2025 -ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനുള്ള എഥനോൾ ലഭ്യമാക്കുകയാണ് ഉത്പാദനത്തിലൂടെ ലക്ഷ്യമിടുന്നത്.വാഹനങ്ങൾക്കും ഗാർഹിക ഉപഭോഗത്തിനും മലിനീകരണം കുറഞ്ഞ ഇന്ധനമായി കംപ്രസ്ഡ് ബയോഗ്യാസ് ലഭ്യമാക്കുകയാണ് മറ്റൊരു പദ്ധതി.ഇതിനായി തുടക്കത്തിൽ റാഞ്ചിയിൽ ദിവസം അഞ്ചുടൺ വാതകം ഉത്പാദിപ്പിക്കാൻശേഷിയുള്ള പ്ലാന്റ് നിർമിക്കും. വാതക പൈപ്പ്ലൈൻ പദ്ധതിയിലായിരിക്കും തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെങ്കിലും ഇതിനൊപ്പം മറ്റു മേഖലകളിലേക്കുകൂടി കടക്കാനാണ് തീരുമാനമെന്ന് ചെയർമാൻ വ്യക്തമാക്കി.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023