സ്ക്രീന്‍ റെസലൂഷന്‍, റിഫ്രെഷ് റേറ്റ്, പോര്‍ട്ടുകള്‍ തുടങ്ങി കാര്യങ്ങളിലൊഴികെ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവരാതെയായിരുന്നു ഇതുവരെ കംപ്യൂട്ടര്‍ മോണിട്ടറുകള്‍ നിർമിച്ചു വന്നത്. അതിനൊരു മാറ്റമിട്ടിരിക്കുകയാണ് കൊറിയന്‍ ടെക്നോളജി ഭീമന് സാംസങ് ഇപ്പോള്‍. വര്‍ക് ഫ്രം ഹോം, വെര്‍ച്വല്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് ഉതകുന്ന ഒന്നാണ് തങ്ങളുടെ പുതിയ മോണിട്ടറെന്നാണ് കമ്പനി അവകാശപ്പെടുന്നത്.സ്മാര്‍ട് മോണിട്ടറിന് മൈക്രോസോഫ്റ്റ് ഓഫിസ് 365, ആപ്പുകള്‍, വിഡിയോ സ്ട്രീമിങ് ആപ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് കമ്പനി പറയുന്നു. വലിയ സക്രീനില്‍ ജോലി/ പഠനം/ വിനോദം എന്നിവ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പുതിയ മോണിട്ടറിനെ പരമ്പരാഗത രീതിയില്‍ ഏതൊരു ഡെസ്ക്ടോപ്പും ലാപ്ടോപ്പും കണക്ടു ചെയ്യാം. പക്ഷേ, അതില്‍ മേല്‍പ്പറഞ്ഞ തരം ഇന്‍-ബില്‍റ്റ് ആപ്പുകളും ഉണ്ടെന്നാണ് സാംസങ് പറയുന്നത്. അതു കൂടാതെ സ്മാര്‍ട് ഫോണുമായി ബന്ധിപ്പിച്ചും പ്രവര്‍ത്തിപ്പിക്കാം. ഇത് റിമോട്ടായും കണക്ടു ചെയ്യാം. വീട്ടിലാണ് മോണിട്ടര്‍ ഇരിക്കുന്നതെങ്കില്‍ ഇതില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ ഓഫിസിലോ മറ്റെവിടെയെങ്കിലമോ വച്ചും റിമോട്ടായി അക്സസ് ചെയ്യാം. മൈക്രോസോഫ്റ്റ് ഓഫിസ് 360 തുടങ്ങിയ ആപ്പുകള്‍ മോണിട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. പുതിയ മോണിട്ടറുമായി കംപ്യൂട്ടറിന്റെ സഹകരണമില്ലാതെ കീബോഡും മൗസും കണക്ടു ചെയ്യാമെന്ന സൗകര്യവുമുണ്ടെന്ന് സാംസങ് പറയുന്നു. ഇതുവഴി സമ്പൂര്‍ണ ഡെസ്ക്ടോപ് അനുഭവം നല്‍കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ മോണിട്ടറിന് സ്വന്തം ഇന്റര്‍നെറ്റ് ബ്രൗസറും ഉണ്ട്. ഇതിലൂടെ ഇമെയിലും മറ്റും ഉപയോഗിക്കാം.