ട്വിറ്ററിന് നൈജീരിയ വിലക്കേർപ്പെടുത്തിയ അവസരം പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യൻ സോഷ്യൽ നെറ്റ് വർക്കിങ് കമ്പനി കൂ(Koo). ചട്ടങ്ങൾ ലംഘിച്ചുവെന്ന കാരണത്താൽ നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നാലെ ട്വിറ്ററിന് രാജ്യം വെള്ളിയാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. ട്വിറ്ററിന് ബദലായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂവിന് ഈ അവസരം ഉപയോഗപ്പെടുത്തി നൈജീരിയയിൽ സുസ്ഥിരസ്ഥാനം നേടിയെടുക്കാനുള്ള പദ്ധതിയിലാണ് കൂ കമ്പനി.
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് അഹമ്മദാബാദിലെ പൂർവവിദ്യാർഥികളായ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേർന്നാണ് കൂ വികസിപ്പിച്ചെടുത്തത്. ലോഗോ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ട്വിറ്ററിനോട് സാമ്യതയുള്ള കൂ ഒരു ആത്മനിർഭർ ആപ്പാണ്. മാതൃഭാഷയിൽ ആശയവിനിമയം സാധ്യമാക്കുന്ന കൂവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രചാരണം നൽകിയിട്ടുണ്ട്. രാജ്യത്തെ നിരവധി പ്രമുഖ വ്യക്തികളും കൂ ഉപയോഗിക്കുന്നുണ്ട്.’കൂ നൈജീരിയയിലും ലഭ്യമാണ്’ എന്ന് കമ്പനിയുടെ സ്ഥാപക പങ്കാളി അപ്രമേയ രാധാകൃഷ്ണ ട്വിറ്റ് ചെയ്തു. പ്രാദേശികഭാഷകൾ ഉപയോഗപ്പെടുത്തിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് നൈജീരിയയിലും സാധ്യമാക്കാൻ കമ്പനി ആഗ്രഹിക്കുന്നതായും രാധാകൃഷ്ണയുടെ ട്വീറ്റിൽ പറയുന്നു. കൂ ലഭ്യമായ മറ്റു രാജ്യങ്ങളുടേയും നൈജീരിയയിലെ പ്രദേശിക ഭാഷകളെ കുറിച്ചുള്ള വിവരവും രാധാകൃഷ്ണയുടെ ട്വിറ്റർ പോസ്റ്റിലുണ്ട്.