
വരുംവര്‍ഷത്തെ ആഗോള വളര്‍ച്ചയുടെ പകുതിയിലേറെ സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി. വിതരണ ശൃംഖലയിലെ തടസ്സങ്ങളും സേവന മേഖലയിലെ കുതിച്ചുചാട്ടവുമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും നേട്ടമാകുക.ഇന്ത്യയും ചൈനയും ഒഴികെയുള്ള മറ്റ് രാജ്യങ്ങള്‍ 25ശതമാനം സംഭവന ചെയ്യുന്നതോടെ ആഗോള വളര്‍ച്ചയുടെ പ്രധാന ചാലകമാകും ഏഷ്യയെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. കൂടാതെ കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെല്ലാം മഹാമാരിക്ക് മുമ്പുള്ള വളര്‍ച്ചയിലേയ്ക്ക് മടങ്ങിയെത്തിയതായി ഐഎംഎഫ് വിലയിരുത്തുന്നു. അടുത്തവര്‍ഷത്തോടെ ഇന്ത്യയിലെ പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നതിനാൽ കേന്ദ്ര ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നും അടച്ചിടലില്‍നിന്ന് ചൈന വിമുക്തമാകുന്നതോടെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം പണപ്പെരുപ്പം വീണ്ടും വര്‍ധിച്ചേക്കാമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.