ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളുടെ 12000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുന്നതായി റിപ്പോർട്ട്.ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വിവരം പുറത്തുവിട്ടത്. വിലകുറഞ്ഞ മൊബൈല്‍ ഫോണുകളുടെ വിപണിയില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ മൂന്നിലൊന്ന് 12000 രൂപയില്‍ താഴെ വിലയുള്ള വിഭാഗത്തില്‍ പെട്ടവയാണ്. അക്കൂട്ടത്തില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ് വില്‍പനയിലുള്ളത്.ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഫോണുകളുടെ വിപണിയില്‍ നിന്ന് വലിയ വരുമാനമാണ് ഷാവോമിയും സമാന ബ്രാന്‍ഡുകളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ചൈനയില്‍ കോവിഡ് പ്രതിസന്ധിമൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയില്‍ നിന്ന് വരുമാനം നേടാന്‍ ഈ കമ്പനികള്‍ക്ക് സാധിച്ചിരുന്നു.
ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകളെ ഈ തീരുമാനം ബാധിക്കാനിടയില്ല. ഈ കമ്പനികളുടെ ഫോണുകളെല്ലാം താരതമ്യേന വില കൂടിയവയാണ്. 12000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ ഇറക്കുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ മാത്രമാണ് വിലക്കുക. ഇത് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് ഗുണം ചെയ്യും. അതേ സമയം നോക്കിയ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളെയും ഈ നീക്കം ബാധിച്ചേക്കില്ല.മൈക്രോമാക്‌സ്, ലാവ പോലുള്ള ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ചൈനീസ് ഫോണുകളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമുള്ള സ്ഥിതിയാണ്. ചൈനീസ് ചൈനീസ് കമ്പനികളുടെ ഈ ആധിപത്യം സ്വതന്ത്രവും മാന്യവുമായ വിപണി മത്സരത്തിന് നല്ലതല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.