സ്വകാര്യ മേഖല ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നതിനുള്ള സേവനങ്ങൾ നിർത്തലാക്കി. 2018ലെ റിസർവ് ബാങ്കിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കഴിഞ്ഞ ആഴ്ച മുതലാണ് ക്രിപ്റ്റോ ഇടപാടുകൾക്കുള്ള ബാങ്കിങ് സേവനങ്ങൾ ബാങ്ക് താൽകാലികമായി നിർത്തിവച്ചത്.
ക്രിപ്‌റ്റോ കറൻസി അധിഷ്ഠിത കമ്പനികൾക്ക് സേവനം നൽകരുതെന്ന നിലപാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പടെയുള്ള ദേശസാൽകൃത ബാങ്കുകൾ സ്വീകരിച്ചിരുന്നു. വെർച്വൽ കറൻസി പ്ലാറ്റ്ഫോമുകളിൽ എസ്ബിഐ കാർഡ് ഉപയോഗിച്ചാൽ കാർഡ് താൽക്കാലികമായി നിർത്തലാക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, പേടിഎം പേയ്മെന്റ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ബാങ്കുകൾ ഇതിനകംതന്നെ ക്രിപ്റ്റോ ഇടപാടുകൾ നിർത്തലാക്കിയിട്ടുണ്ട്.അതേസമയം 2018ലെ റിസർവ് ബാങ്കിന്റെ ഉത്തരവ് 2020 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നെങ്കിലും റിസർവ് പുതിയ ഉത്തരവിറക്കുകയോ നിലവിലുള്ളത് പരിഷ്കരിക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ചുള്ള അവ്യക്തത നിലനിൽക്കുന്നുണ്ടെങ്കിലും ബാങ്കുകൾ ഈ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് റിസർവ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു.