സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ വിവരങ്ങള്‍ നല്കുന്നതില് ട്വിറ്റര്‍ പരാജയപ്പെട്ടതിനാല്‍ 4,400 കോടി ഡോളറിന്റെ (44 ബില്യണ്‍ ഡോളര്‍) കരാർ അവസാനിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കി. അതേസമയം കരാറില്‍നിന്ന് പിന്മാറിയ മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.ഏപ്രില്‍ മാസം മുതല്‍ തന്നെ ഇലോണ്‍ മസ്കും ട്വിറ്റര്‍ കരാറും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നായിട്ടായിരുന്നു ഇത് കണക്കാക്കിയിരുന്നത്. 4,400 കോടി ഡോളറിന് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ ട്വിറ്ററിലെ ഓഹരിയൊന്നിന് 54.2 ഡോളര്‍ വീതം ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.എന്നാല്‍ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോള്‍ ട്വിറ്റര്‍ വാങ്ങുന്ന തീരുമാനത്തില്‍നിന്ന് ഇലോണ്‍ മസ്കിനെ പിന്തിരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കണക്ക് എത്രയാണെന്ന് മേയ് ഒമ്പതിന് ഇലോണ്‍ മസ്ക് ട്വിറ്ററിനോട് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും ലയന കരാറില്‍നിന്ന് പിന്മാറുകയുമാണെന്നാണ് ഇലോണ്‍ മസ്ക് അഭിഭാഷകന് മുഖേന അയച്ച മെയിലില്‍ വ്യക്തമാക്കുന്നത്.അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളുള്ളത് എന്നാണ് ട്വിറ്ററിന്റെ വാദം. എന്നാല്‍ അങ്ങനെയല്ല, ഇരുപത് ശതമാനത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ട് എന്നാണ് ഇലോണ്‍ മസ്ക് പറയുന്നത്.