സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ ഓഹരി വിലയിൽ വൻ ഇടിവ്. പുതിയ ഐടി നിയമങ്ങളെച്ചൊല്ലി ഇന്ത്യൻ സർക്കാരുമായുള്ള തർക്കത്തിനിടെയാണ് ട്വിറ്ററിന്റെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻവൈഎസ്‌ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ ഓഹരി വില ബുധനാഴ്ച 0.50 ശതമാനം ഇടിഞ്ഞ് 59.93 ഡോളറിലെത്തി.
കൂടാതെ 48.07 ബില്യൺ ഡോളറായിരുന്നു കമ്പനി വിപണി മൂലധനം ഒറ്റദിവസംകൊണ്ട് 0.43 ബില്യൺ ഡോളർ ഇടിഞ്ഞ് 47.64 ബില്യൺ ഡോളറിലുമെത്തി. പുതിയ ഐടി നിയമങ്ങൾ പാലിക്കാൻ സർക്കാർ ഒന്നിലധികം അവസരങ്ങൾ നൽകിയെങ്കിലും അവ പാലിക്കാതിരുന്നതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായിരുന്നു. മെയ് 26ന് നിലവിൽവന്ന ഐടി ചട്ടം പാലിക്കാൻ ട്വിറ്ററിന് ഈ മാസമാദ്യം ഒരവസരംകൂടി നൽകിയിരുന്നു. ആ കാലാവധിയും അവസാനിച്ചതോടെയാണ് ‘സേഫ് ഹാർബർ’ പരിരക്ഷ നഷ്ടമായതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.ഫെബ്രുവരി 26ന് 80.75 ഡോളർ ആയിരുന്നു ട്വിറ്റിന്റെ ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. പിന്നീട് ഘട്ടംഘട്ടമായി താഴ്ന്നാണ് ഇപ്പോഴത്തെ നിരക്കിലെത്തിയത്. ട്വിറ്ററിന്റെ ഓഹരി വിലയിൽ ഇതുവരെയുള്ള നഷ്ടം 25.78ശതമാനമാണ്.