ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബിയുടെ നടപടിക്ക് ഭാഗികമായി സ്റ്റേ. സെക്യൂരിറ്റീസ് അപ്പലറ്റ ട്രിബ്യൂണലാണ് ഫ്രാങ്ക്ളിൻ ടെംപിൾടണ് അനുകൂലമായി ഇടക്കാല ഉത്തരവിട്ടത്.രണ്ടുവർഷത്തേയ്ക്ക് പുതിയതായി ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതിനാണ് സ്റ്റേ ലഭിച്ചത്. ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ ഈടാക്കിയ തുകയായ 512 കോടി രൂപ നിക്ഷേപിക്കുന്നതിനും എഎംസിക്ക് ആശ്വാസം ലഭിച്ചു. നിക്ഷേപിക്കേണ്ടതുക 250 കോടിയായി കുറയ്ക്കുകയാണ് ചെയ്തത്.
20വർഷത്തിലേറെയായി ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് രാജ്യത്ത് പ്രവർത്തിച്ചുവരുന്നതായി ട്രിബ്യൂണൽ നിരീക്ഷിച്ചു. പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിൽ 10 വർഷത്തിലേറെ പഴക്കമുള്ളവയുമുണ്ട്. ഇതുവരെ മോശം ഫണ്ട് മാനേജുമെന്റായിരുന്നു ഈ ഫണ്ടുകളിലെന്ന് പരാതിയൊന്നു ലഭിച്ചിട്ടില്ലെന്നും ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവിൽ പറയുന്നു.ഇക്വിറ്റി, ഡെറ്റ് പദ്ധതികളിലായി 48 ഫണ്ടുകളാണ് കമ്പനിക്കുള്ളത്. ഡെറ്റ് വിഭാഗത്തിൽമാത്രം 28 ഫണ്ടുകളുണ്ട്. ഇതിൽ ആറെണ്ണമാണ് പ്രവർത്തനംനിർത്തിയത്. 22 ഫണ്ടുകൾ ഇപ്പോഴും പ്രവർത്തിച്ചുവരുന്നുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി അപ്പീൽ പരിഗണിക്കുന്നത് ഓഗസ്റ്റ് 30ലേയ്ക്ക് മാറ്റിവെച്ചു.2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നതായി ഫ്രാങ്ക്ളിൻ നിക്ഷേപകരെ അറിയിച്ചത്.