രാഷ്ട്രിയ പ്രമുഖരായ ഉപയോക്താക്കളുടെ പോസ്റ്റുകൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. എല്ലാ ഉപയോക്താക്കൾക്കും ഒരേ പരിഗണന ഉറപ്പാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് രാഷ്ട്രിയകാർക്കുള്ള പരിഗണന വേണ്ടെന്നു വെക്കുന്നതെന്നാണ് വിലയിരുത്തൽ.ഫെയ്സ്ബുക്കിന്റെ മോഡറേഷൻ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ബോർഡിന്റെ നിർദേശത്തെ തുടർന്നാണ് പ്രത്യേക പരിഗണന നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ബോർഡ് മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങൾ സംബന്ധിച്ച ഫെയ്സ്ബുക്കിന്റെ അഭിപ്രായങ്ങൾ ജൂൺ അഞ്ചിന് മുമ്പ് അറിയിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.രാഷ്ട്രിയക്കാരുടെ പോസ്റ്റുകളും മറ്റും വാർത്താപ്രാധാന്യം അർഹിക്കുന്നവയാണെന്നും അവയ്ക്ക് കൂടുതൽ പരിഗണന നൽകണമെന്നുമായിരുന്നു ഫെയ്സ്ബുക്കിന്റെ ഇതുവരെയുള്ള നയം. എന്നാൽ, അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫെയ്സ്ബുക്ക് വിലക്കേർപ്പെടുത്തിയത് ഈ നയത്തിന്റെ ലംഘനമാണെന്ന് ന്യൂയോർക്ക് ടൈംസ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതും പരിഗണിച്ചാണ് പുതിയ നീക്കം.