ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സ്ഥാപകൻ ദീപീന്ദർ ഗോയൽ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചു.ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം 38കാരനായ ഗോയലിന്റെ നിലവിലെ മൂല്യം 650 മില്യൺ ഡോളറാണ്. അതായത് 48,000 കോടിയിലധികം രൂപ.ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) സൊമാറ്റോ ലിസ്റ്റ് ചെയ്തോടെ ദീപീന്ദർ ഗോയലിന്റെ മൂല്യം കുത്തനെ ഉയരുകയായിരുന്നു.സൊമാറ്റോയിൽ അദ്ദേഹത്തിന് ആകെ 4.7 ശതമാനം ഓഹരിയാണുള്ളത്. കൂടാതെ 36.8 കോടിയിലധികം ഓപ്ഷനുകൾ അടുത്ത് ആറ് വർഷത്തിനുള്ളിൽ അദ്ദേഹം സ്വന്തമാക്കും. ഇതോടെ കമ്പനിയിലെ അദ്ദേഹത്തിന്റെ ഓഹരി ഇരട്ടിയാകും. നിലവിൽ 13.3 ബില്യൺ ഡോളറാണ് (98,000 കോടി രൂപ) കമ്പനിയുടെ വിപണി മൂല്യം. പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) വിജയകരമായ പൂർത്തിയായതിന് പിന്നാലെയാണ് സൊമാറ്റോ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തത്. വ്യാപാരത്തിന്റെ ആദ്യ ദിവസം തന്നെ സൊമാറ്റോയുടെ ഓഹരി വില 66 ശതമാനമായി ഉയർന്നിരുന്നു.
2008ലാണ് ദീപീന്ദർ ഗോയൽ സൊമാറ്റോ ആരംഭിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥിയായിരുന്ന സമയത്താണ് ഓൺലൈൻ ഫുഡ് ഡെലിവറി എന്ന ആശയം ഗോയലിന്റെ മനസിൽ ഉദിക്കുന്നത്. അന്ന് ഓർഡർ ചെയ്ത ഒരു പിസ കയ്യിൽ കിട്ടിയപ്പോൾ തോന്നിയ നിരാശയായിരുന്നു ഇതിന് പിന്നിൽ. ബിരുദം നേടി ബെയ്ൻ ആന്റ് കമ്പനിയിൽ ചേർന്നതിനുശേഷവും അദ്ദേഹം തന്റെ ആശയം മുറുകെപിടിച്ചു.അന്ന് കമ്പനിയിലെ തന്റെ സഹപ്രവർത്തകർ കാന്റീനിലെ ഭക്ഷണത്തെക്കുറിച്ചും പുറത്ത് പോയി കഴിക്കുന്നതിലെ ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കുന്നത് അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. ഇതിന് പരിഹാരമെന്നോളം ഗോയാലും സഹപ്രവർത്തകനായ പങ്കജ് ചദ്ദയും കൂടി അടുത്തുള്ള കഫേകളുടെയും റെസ്റ്റോറന്റുകളുടെയും മെനുകൾ കമ്പനി ഇൻട്രാനെറ്റിലേക്ക് ഫോൺ നമ്പറുകൾ ഉപയോഗിച്ച് അപ്ലോഡ് ചെയ്യാൻ തുടങ്ങി. ഇത് വിജയകരമായതോടെ ഗോയൽ foodiebay.com എന്ന പേരിൽ പുതിയൊരു സംരംഭത്തിന് തുടക്കമിട്ടു.ഇൻഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപകനായ സഞ്ജീവ് ബിഖ്ചന്ദാനിയാണ് ഗോയലിന് ഇതിനുവേണ്ട ധനസഹായം നൽകിയത്. ഏകേദശം ഒരു മില്യൺ ഡോളറോളം അദ്ദേഹം ഗോയലിന് നൽകിയിരുന്നു. ഇതോടെ ഫുഡിബേയുടെ പേര് സൊമാറ്റോ എന്നാക്കി മാറ്റി.ഇതിന് പിന്നാലെ ആഗോള നിക്ഷേപകരായ സെക്വോയ ക്യാപിറ്റൽ, ടൈഗർ ഗ്ലോബൽ മാനേജ്മെന്റ്, ജാക്ക് മായുടെ ആന്റ് ഗ്രൂപ്പ് കമ്പനി എന്നിവ കമ്പനിയിൽ നിക്ഷേപകരായി എത്തി. ഡൽഹിയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊമാറ്റോ ഇന്ന് തുർക്കി, ബ്രസീൽ, ന്യൂസിലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ 19 രാജ്യങ്ങളിൽ സർവീസ് നടത്തുന്നുണ്ട്.