റെഗുലേറ്ററി നിർദേശങ്ങൾ ലംഘിച്ചതിന് രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തി. ഹൈദരാബാദ് ആസ്ഥാനമായുള്ള ആന്ധ്രാപ്രദേശ് മഹേഷ് സഹകരണ നഗര ബാങ്ക്, അഹമ്മദാബാദ് മർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, മുംബൈയിലെ എസ്‌വിസി സഹകരണ ബാങ്ക്, മുംബൈയിലെ സരസ്വത് സഹകരണ ബാങ്ക് എന്നിവയ്ക്കാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്.ആന്ധ്രാപ്രദേശ് മഹേഷ് സഹകരണ നഗര ബാങ്കിന് 112.50 ലക്ഷം രൂപയും അഹമ്മദാബാദ് മർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്കിന് 62.50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. 37.50 ലക്ഷം രൂപയാണ് എസ്‌വിസി സഹകരണ ബാങ്കിന് പിഴയിട്ടത്. സരസ്വത് സഹകരണ ബാങ്കിന് 25 ലക്ഷം രൂപയും.
നിക്ഷേപങ്ങളുടെ പലിശ നിരക്ക് സംബന്ധിച്ച മാസ്റ്റർ നിർദ്ദേശങ്ങളിൽ അടങ്ങിയിരിക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ബാങ്കുകൾക്ക് പിഴ ചുമത്തിയത്.നിക്ഷേപങ്ങളുടെ പലിശ നിരക്ക്, തട്ടിപ്പ് നിരീക്ഷിക്കൽ, റിപ്പോർട്ടിംഗ് സംവിധാനം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനായിരുന്നു എസ്‌വിസി സഹകരണ ബാങ്കിന് പിഴ ചുമത്തിയത്.നോ യുവർ കസ്റ്റമർ അഥവാ കെവൈസി എന്നിവ സംബന്ധിച്ച് റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നും ആന്ധ്രാപ്രദേശ് മഹേഷ് സഹകരണ നഗര ബാങ്കിന് ആർബിഐ പിഴ ഈടാക്കിയിട്ടുണ്ട്. നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂടാതെ നിക്ഷേപ അക്കൗണ്ടുകളുടെ പരിപാലനം സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു സരസ്വത് സഹകരണ ബാങ്കിന് പിഴ. റെഗുലേറ്ററി പാലിക്കുന്നതിലെ അപാകതകളെ അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കിയതെന്നും ബാങ്കുകൾ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുത വ്യക്തമാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു.