
പുതിയ ‘വെരിഫൈഡ് ഓര്‍ഗനൈസേഷന്‍സ്’ സൗകര്യം അവതരിപ്പിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രഖ്യാപനം. ഈ സംവിധാനം വഴി വിവിധ സ്ഥാപനങ്ങള്‍ക്ക് സ്വയം തന്നെ അവരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇതിനായി ഒരു സ്ഥാപനം ആദ്യം വെരിഫൈഡ് ഓര്‍ഗനൈസേഷനില്‍ അക്കൗണ്ട് ആരംഭിച്ച് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കണം.ഇങ്ങനെ ചെയ്യുന്ന വാണിജ്യ/ ലാഭേതര സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ സ്വര്‍ണ നിറത്തിലുള്ള വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്കും ചതുരത്തിലുള്ള അവതാറും ലഭിക്കും. സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ചാര നിറത്തിലുള്ള ചെക്ക് മാര്‍ക്കും വൃത്താകൃതിയിലുള്ള അവതാറും ആയിരിക്കും. മാസം 82,300 രൂപയാണ് ട്വിറ്റര്‍ വെരിഫൈഡ് ഓര്‍ഗനൈസേഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതിനുള്ള ചെലവ്.സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവരുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളുടേയും വ്യക്തികളുടെയും അക്കൗണ്ടുകള്‍ക്ക് അംഗീകാരം നല്‍കാം. ഇങ്ങനെയുള്ള അക്കൗണ്ടുകള്‍ക്കും അവയുടെ പ്രത്യേകത അനുസരിച്ച് നീല, സ്വര്‍ണം, ചാര നിറങ്ങളിലുള്ള ചെക്ക്മാര്‍ക്ക് ലഭിക്കും. ഒപ്പം ഈ അക്കൗണ്ടുകള്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനത്തിന്റെ പ്രൊഫൈല്‍ ചിത്രം ഒരു അഫിലിയേറ്റഡ് ബാഡ്ജ് ആയും അക്കൗണ്ടില്‍ പ്രദര്‍ശിപ്പിക്കും. ഈ ബാഡ്ജില്‍ ക്ലിക്ക് ചെയ്താല്‍ നേരെ പ്രധാന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പോവാം. ഇത്തരത്തിൽ മറ്റ് അക്കൗണ്ടുകള്‍ അഫിലിയേറ്റ് ചെയ്യുന്നതിന് 4120 രൂപ പ്രതിമാസ നിരക്കായി അധികം നല്‍കേണ്ടിവരും. ഇതോടുകൂടി ഓരോ അക്കൗണ്ടും ട്വിറ്ററിന് പ്രത്യേകം വെരിഫൈ ചെയ്യേണ്ടി വരില്ല. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ വിവരങ്ങള്‍ മാത്രം പരിശോധിച്ചുറപ്പിച്ച് അവര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചാല്‍ ആസ്ഥാപനവുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകളുടെ വെരിഫിക്കേഷനും അഫിലിയേഷനും അവര്‍ക്ക് തന്നെ കൈകാര്യം ചെയ്യാൻ സാധിക്കും.ഇതുവരെ സൗജന്യമായി വെരിഫിക്കേഷന്‍ ലഭിച്ച എല്ലാ അക്കൗണ്ടുകളുടെയും വെരിഫിക്കേഷന്‍ ചെക്കമാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ട്വിറ്റര്‍ നീക്കം ചെയ്യാനിരിക്കുകയാണ്.