
ടെലിവിഷൻ പാനലുകൾക്ക് നൽകിയിരുന്ന ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചു. ഇനി അടുത്ത മാസം മുതൽ ടിവിക്ക് വില കൂടിയേക്കും.

അടുത്തിടെ സാംസങ് ഉൾപ്പെടെയുള്ള കമ്പനികൾ അവരുടെ ഉൽപാദനം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറക്കുമതി തീരുവ ഇളവുകളോടെ കാലാവധി അവസാനിക്കുന്നത്. ഇതോടെ ടിവിയുടെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് എൽജി, പാനസോണിക്, തോംസൺ, സാൻസുയി തുടങ്ങിയ കമ്പനികൾ അറിയിച്ചു. 32 ഇഞ്ച് വലുപ്പമുള്ള ടിവിക്ക് 4 ശതമാനം വില ഉയർന്നേക്കാം. 42 ഇഞ്ച് ടിവിക്ക് 1500 രൂപ വരെ ഉയർന്നേക്കാമെന്ന് വിലയിരുത്തലുകളുണ്ട്.
ഇറക്കുമതി തീരുവ ഇളവുകളുടെ കാലാവധി അവസാനിച്ചതിനു പുറമെ പാനലുകൾക്ക് 50 ശതമാനത്തോളം വിലവർധനയുണ്ടായതും നിരക്ക് വർദ്ധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നു.
എന്നാൽ രാജ്യത്തെ ടെലിവിഷൻ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടർന്നേക്കാളെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് ഇതിനോട് അനുകൂല സമീപനമാണുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ധനമന്ത്രാലയമാകും എടുക്കുക.