ഇ-കൊമേഴ്സ് ഭീമനായ ആമസോണിനു നേരെ തിരിഞ്ഞിരിക്കുകയാണ് സർക്കാർ. മൾട്ടി ബ്രാൻഡ് റീട്ടെയിൽ മേഖലയിലെ വിദേശ വിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഐഡി) കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സമാനമായ വിഷയം ചൂണ്ടിക്കാട്ടി വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെൻറ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻഡേണൽട്രേഡും ആമസോണ് കത്തയച്ചിരുന്നു. റിലയൻസ്-ഫ്യൂച്ചർ കമ്പനി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ ആമസോണിനെതിരെ ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ നടപടി. ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ, മൊത്തവ്യാപാര ബിസിനസ് റിലയൻസ് റീട്ടെയിലിനു വിറ്റതുമായി ബന്ധപ്പെട്ട കരാറിനെ ആമസോൺ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിംഗപ്പൂർ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ നിന്ന് അനുകൂല ഉത്തരവ് നേടാൻ ആമസോണിന് കഴിഞ്ഞെങ്കിലും ഇതുസംബന്ധിച്ച കേസ് വിവിധ കോടതികളിൽ തുടരുന്നതിനിടയിലാണ് കമ്പനിക്കെതിരെ ഇഡിയുടെ പുതിയ നടപടി.