ക്രെഡിറ്റ് കാർഡ് വിതരണ കമ്പനികളായ അമേരിക്കൻ എക്സ്പ്രസ് ബാങ്കിങ് കോർപ്പറേഷനും ഡൈനേഴ്സ് ക്ലബ് ഇന്റർനാഷണൽ ലിമിറ്റഡിനും റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്തി.മെയ് ഒന്ന് മുതൽ പുതിയ ആഭ്യന്തര ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യുന്നതിൽ നിന്നാണ് ഇരുകമ്പനികളെയും റിസർവ് ബാങ്ക് വിലക്കിയിരിക്കുന്നത്. ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി.
2021 ഏപ്രിൽ 23 ന് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് റിസർവ് ബാങ്ക് കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.രണ്ട് സ്ഥാപനങ്ങളിലെയും നിലവിലുള്ള ഉപഭോക്താക്കളെ ഈ ഉത്തരവ് ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.ഇരുസ്ഥാപനങ്ങളും പേയ്മെന്റ് ഡാറ്റ സംഭരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്നും പിഎസ്‌എസ് നിയമപ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് മേൽനോട്ട നടപടി സ്വീകരിച്ചിരിക്കുന്നതെന്നും റിസർവ് ബാങ്ക് അറിയിച്ചു.ആറുമാസത്തിനുള്ളിൽ പേയ്‌മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ഡാറ്റയും ഇന്ത്യയിലെ ഒരു സിസ്റ്റത്തിൽ സംഭരിക്കണമെന്ന് 2018 ഏപ്രിലിൽ രാജ്യത്തെ പേയ്‌മെന്റ് സിസ്റ്റം ദാതാക്കൾക്ക് ആർബിഐ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ സിആർടി-ഇൻ എംപാനൽഡ് ഓഡിറ്റർ നടത്തിയ ബോർഡ് അംഗീകൃത സിസ്റ്റം ഓഡിറ്റ് റിപ്പോർട്ട് (എസ്എആർ) സമർപ്പിക്കാനും ആർബിഐ നിർദ്ദേശിച്ചിരുന്നു.