
രൂപയുടെമൂല്യം ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കുപതിച്ചു. ഇന്നലെ 74.96 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും 10.30 ഓടെ 75.15 രൂപയിലെത്തി.2020 ജൂലായ് 16നാണ് ഈ നിലവാരത്തിൽ ഇതിനുമുമ്പ് രൂപയുടെ മൂല്യമെത്തിയത്.

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് വിദേശനിക്ഷേപകർ രാജ്യത്തെ ഓഹരി, കടപ്പത്ര നിക്ഷേപങ്ങൾ വ്യാപകമായി വിറ്റൊഴിഞ്ഞതാണ് മൂല്യത്തെ ബാധിച്ചത്. ഒരുമാസത്തിനിടെ വിദേശ നിക്ഷേപകർ 5530 കോടി രൂപയുടെ ഓഹരികളും 6400 കോടി രൂപയുടെ ബോണ്ടുകളുമാണ് വിറ്റത്. ഒറ്റദിവസത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 1.68 ലക്ഷത്തിന് മുകളിലെത്തിയതിനെ തുടർന്ന് ഓഹരി വിപണികൾ കുപ്പുകുത്തി. സെൻസെക്സിന് 1,500ലേറെ പോയന്റാണ് നഷ്ടമായത്.