Travel
Trending

കേരളത്തിന്റെ ആദ്യ സോളാര്‍ ടൂറിസ്റ്റ് വെസല്‍ ഓളപ്പരപ്പിലിറങ്ങി

കേരളത്തിലെ ആദ്യ സൗരോര്‍ജ ടൂറിസ്റ്റ് വെസല്‍ ‘സൂര്യാംശു’ ഓളപ്പരപ്പിലിറങ്ങി. 3.95 കോടി രൂപ ചെലവ്‌ വരുന്ന വെസലില്‍ ഒരേസമയം 100 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവും. എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പ് നല്‍കുന്ന പദ്ധതിയായിരിക്കും ‘സൂര്യാംശു’വെന്ന് മന്ത്രി പി. രാജീവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഹൈക്കോടതി ജങ്ഷനിലെ കെ.എസ്.ഐ.എന്‍.സി ക്രൂസ് ടെര്‍മിനലില്‍നിന്ന് കടമക്കുടി വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കും അവിടെ നിന്ന് തിരിച്ച് മറൈന്‍ ഡ്രൈവിലേയ്ക്കും പോകുന്ന വിധത്തില്‍ 6 മണിക്കൂര്‍ നീളുന്നതാണ് ഒരു പാക്കേജ്. മറ്റൊരു പാക്കേജ് 7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച് ഞാറക്കല്‍ വഴി അവിടെ നിന്ന് തിരിച്ച് ഹൈക്കോടതി ജങ്ഷനിലെ കെ.എസ്.ഐ.എന്‍.സി ക്രൂസ് ടെര്‍മിനലില്‍ വരെയുള്ളതുമായ യാത്രയാണ്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന യാനത്തിന് ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാന്‍ ഇരട്ട ‘ഹള്‍’ ഉള്ള ആധുനിക കറ്റമരന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളും ഡിജെ പാര്‍ടി ഫ്‌ളോറും കഫെറ്റീരിയയുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ ഡബിള്‍ ഡക്കര്‍ യാനത്തില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button