
ഷവോമി പോലുള്ള എതിരാളികൾക്കൊരു മുന്നറിയിപ്പെന്നോളം അടുത്ത രണ്ടു വർഷത്തിനുള്ളിൽ 200 ദശലക്ഷത്തിലധികം സ്മാർട്ട്ഫോണുകൾ നിർമ്മിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) അവരുടെ പ്രാദേശിക നിർമാതാക്കളോടാവശ്യപ്പെട്ടു. ഒപ്പം 4000 രൂപ ചെലവിൽ ഗൂഗിൾ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ജിയോ ഫോണിൻറെ ഒരു പതിപ്പ് നിർമിക്കാനുള്ള ചർച്ചകളും കമ്പനി ആഭ്യന്തര അസംബ്ലിയർമാരുമായി നടത്തുന്നുണ്ട്. കുറഞ്ഞ വിലയുള്ള ഫോണുകൾ റിലയൻസ് ജിയോയിലൂടെ വിപണനം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
വയർലെസ് സേവനങ്ങളിൽ ചെയ്തതിനു സമാനമായി രാജ്യത്തെ സ്മാർട്ട്ഫോൺ വ്യവസായത്തെയും റീമേക്ക് ചെയ്യാനാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. കൂടുതൽ ആഭ്യന്തര ഉൽപാദനം നടത്താനുള്ള സർക്കാരിൻറെ പദ്ധതികളുമായി കമ്പനി യോജിച്ച് പ്രവർത്തിക്കും. പ്രാദേശിക അസംബ്ലർമാരായ ഡിക്സൺ ടെക്നോളജിസ് ഇന്ത്യ, ലാവ ഇൻറർനാഷണൽ, കാർബൺ മൊബൈൽസ് എന്നിവയ്ക്ക് ഇത് ഉത്തേജനമേകും.

രണ്ടുവർഷത്തിനുള്ളിൽ 180 ദശലക്ഷം മുതൽ 200 ദശലക്ഷം വരെ സ്മാർട്ട്ഫോണുകൾ വിൽക്കുകയെന്ന റിലയൻസിനെ ലക്ഷ്യം രാജ്യത്തിനകത്തെ ഫാക്ടറികളുടെ എണ്ണം വർദ്ധിപ്പിക്കും. റിലയൻസിന്റെ പ്രധാന എതിരാളിയായ ഭാരതി എയർടെലും സ്വന്തമായി 4ജി ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായി അസംബ്ലർമാരുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഫോൺ നിർമ്മാണം ഔട്ട്സോഴ്സിംഗ് ചെയ്യുന്നതിനെക്കുറിച്ച് അംബാനി ആലോചിക്കുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ജൂലൈയിൽ റിലയൻസ് ഗൂഗിളുമായി വിശാലമായ സഖ്യമുണ്ടാക്കിയിരുന്നു. ഇതിൻറെ ഭാഗമായി അൽഫോബെറ്റ് 4.5 ബില്യൺ ഡോളർ കമ്പനിയിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. പുതിയ ഗാർഡ്ജറ്റ് ജനപ്രിയമാക്കുന്നതിൽ റിലയൻസ് വിജയിക്കുകയാണെങ്കിൽ അത് ജിയോ പ്ലാറ്റ്ഫോമുകളുടെ സാധ്യതയുയർത്തുകയും ഇ-കോമേഴ്സ്, സോഷ്യൽ മീഡിയ, ഗെയിമുകൾ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള അംബാനിയുടെ ശ്രമങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യും.