
നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന സമിതി ഈ തീരുമാനമെടുത്തത്.റിപ്പോനിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കിൽ ആർബിഐ 2.50ശതമാനത്തിന്റെ കുറവാണുവരുത്തിയത്.

അതേസമയം, പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി പോളിസി കമ്മറ്റി വിലിയുരുത്തി. 2021 സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീസംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കോവിഡ് വ്യാപനംകൂടുന്നതും ഭാഗികമായി ലോക്ഡൗൺ പ്രഖ്യാപിച്ചതും സമ്പദ്ഘടനയ്ക്ക് ഭീഷണിയുയർത്തുന്നുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയതും തിരിച്ചടിയാണ്.