
വൻകിട കോർപ്പറേറ്റ്, വ്യവസായ സ്ഥാപനങ്ങളെ ബാങ്കുകളുടെ പ്രമോട്ടർമാരാക്കാമെന്ന് റിസർവ് ബാങ്കിൻറെ ആഭ്യന്തര സമിതി ശുപാർശ. പ്രമോട്ടർമാരുടെ ഓഹരി നിലവിലെ 15 ശതമാനത്തിൽനിന്ന് 26 ശതമാനമാക്കാം. ഒപ്പം പ്രമോട്ടർമാർ അല്ലാത്തവരുടെ ഓഹരി 15 ശതമാനമെന്ന് നിജപ്പെടുത്തണം. വായ്പ സംബന്ധിക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളൊഴിവാക്കാൻ ബാങ്കിംഗ് നിയന്ത്രണ നിയമം (1949) ഭേദഗതി ചെയ്യുമെന്നും സമിതി വ്യക്തമാക്കി.

50,000 കോടി രൂപയെങ്കിലും ആസ്തിയുള്ളതും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ ബാങ്കുകളാക്കി മാറ്റാം. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ഇതിനായി പരിഗണിക്കാം. 10 വർഷമെങ്കിലും പ്രവർത്തന പരിചയമുള്ളവയ്ക്കായിരിക്കും പരിഗണന. പെയ്മെൻറ് ബാങ്കുകൾക്ക് സ്മോൾ ഫിനാൻസ് ബാങ്കാവാൻ മൂന്നു വർഷത്തെ പ്രവർത്തന പരിചയം, വൻകിട ബാങ്കുകൾക്ക് പുതിയ ലൈസൻസ് നൽകാനാവശ്യമായ മൂലധനം 500 കോടിയിൽനിന്ന് 1,000 കോടിയായി ഉയർത്തുക, സ്മോൾ ഫിനാൻസ് ഡാൻസ് ബാങ്കുകൾക്ക് 200 കോടിയിൽനിന്ന് 300 കോടിയാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.