
പൊതു വിപണിയിൽ നിന്നുള്ള സർക്കാരിൻറെ കടമെടുക്കൽ പദ്ധതിയുടെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 20,000 കോടി രൂപ വിപണിയിലെത്തിക്കും.വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 10നായിരിക്കും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ (ഒഎംഒ) വഴി സർക്കാർ കട പത്രങ്ങളിൽ ആർബിഐ നിക്ഷേപം നടത്തുക.

രണ്ടാഴ്ചയായി സർക്കാർ കടപ്പത്രങ്ങളുടെ ആദായത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഇതിനെത്തുടർന്നാണ് ആർബിഐയുടെ ഈ പുതിയ പ്രഖ്യാപനം. ഇതോടെ മുൻദിവസത്തെ ക്ലോസിങ് നിരക്കായ 6.071 ശതമാനത്തിൽ നിന്ന് ആദായം 6.034 ശതമാനമായി കുറയുകയും ചെയ്തു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പണ ലഭ്യത ഉറപ്പാക്കാൻ ആർബിഐ വിപണിയിൽ ഇടപെടുന്നത്. വിപണിയിൽ നിന്ന് വൻതോതിൽ കടമെടുക്കാനുള്ള സർക്കാരിൻറെ പദ്ധതിക്ക് താങ്ങായാണ് ആർബിഐ ഇടപെടൽ. ദീർഘകാല ബോണ്ട് വരുമാനം കുറയുന്നതിനാൽ വിപണിയിൽനിന്ന് കുറഞ്ഞ ചെലവിൽ കടമെടുക്കാൻ സർക്കാറിനാകും.