രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക.പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുക.
വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.കോവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം. കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്.