
പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ പിഎം വാണിയിലൂടെ അടുത്ത വർഷം അവസാനത്തോടെ പബ്ലിക് വൈ-ഫൈ ആക്സസ് പോയിൻറുകളുടെ എണ്ണം 20 ലക്ഷമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ടെലികോം വകുപ്പ് സെക്രട്ടറി അൻഷു പ്രകാശ് പറഞ്ഞു. പിഎം വാണി സംരംഭത്തിൽ ചേരാനുള്ള രജിസ്ട്രേഷനുകൾ ജനുവരി ആദ്യവാരം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ രാജ്യത്ത് ഏകദേശം 5 ലക്ഷം ഹോട്ട്സ്പോട്ട് ആക്സസ് പോയിൻറുകളുണ്ട്. പിഎം വാണി സേവനം ആരംഭിച്ചു കഴിഞ്ഞാൽ സെൻട്രൽ രജിസ്ട്രി പോർട്ടലിൽ ഒരു ഫോം പൂരിപ്പിച്ച് ആർക്കും പബ്ലിക് ഡേറ്റ ഓപ്പറേറ്റർ അഗ്രിഗേറ്ററായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഫോം പൂരിപ്പിച്ച് 7 ദിവസത്തിനുള്ളിൽ സർക്കാരിൻറെ ഭാഗത്തുനിന്ന് പ്രതികരണമില്ലെങ്കിൽ രജിസ്ട്രേഷൻ അംഗീകരിച്ചതായി കണക്കാക്കപ്പെടും. ഇൻറർനെറ്റ് എന്നത് ഒരു ആഡംബരമല്ല മറിച്ച് ആവശ്യകതയാണെന്ന് വ്യക്തമാക്കുന്നതാണ് വരാൻപോകുന്ന പിഎം വാണി പദ്ധതി. കോവിഡ് വ്യാപനത്തെ തുടർന്ന് വീട്ടിൽ ഇരുന്ന് പഠിക്കാനും ജോലി ചെയ്യാനും ഇൻറർനെറ്റ് ആവശ്യമായി വന്നു. എന്നാൽ പല സ്ഥലങ്ങളിലും അതിവേഗ ഇൻറർനെറ്റ് ലഭ്യമല്ല. ഇതിനു പരിഹാരമെന്നോണമാണ് പിഎം വാണി എത്തുന്നത്. ഇതിലൂടെ പബ്ലിക് ഡാറ്റ ഓഫീസുകൾ വഴി പൊതു വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ അംഗീകാരം നൽകുകയാണ് സർക്കാർ.