
പല വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഒരു ലിങ്ക് ലഭിക്കുന്നു. ഈ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ നിങ്ങളുടെ വാട്‌സാപ് പിങ്ക് നിറത്തിലേക്കു മാറ്റാമെന്നും പുതിയ ഫീച്ചറുകള്‍ ലഭിക്കുമെന്നും പറഞ്ഞെത്തുന്ന സന്ദേശമാണ് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.ഈ ലിങ്കില്‍ പതിയിരിക്കുന്നത് ഒരു വൈറസാണെന്നും വിദഗ്ധര്‍ പറയുന്നു. വാട്‌സാപ്പിന്റെ ഔദ്യോഗിക അപ്‌ഡേറ്റ് എന്ന ഭാവത്തിലാണ് ഇതെത്തുന്നത്. ഇതില്‍ ക്ലിക്കു ചെയ്യുന്നവര്‍ക്ക് പിന്നെ വാട്‌സാപ്പില്‍ പ്രവേശിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാക്കും. എന്നാല്‍, പല വാട്‌സാപ് ഉപയോക്താക്കളും ലിങ്ക് ലഭിക്കുന്നതോടെ അതു ഷെയർ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

വാട്‌സാപ്പിന്റെ നിറം മാറണമെങ്കില്‍ അത് വാട്‌സാപ് തന്നെ തീരുമാനിക്കണമെന്നും അത്തരം പ്രഖ്യാപനങ്ങള്‍ ഒന്നും വരാത്തിടത്തോളം കാലം അതേക്കുറിച്ച് ചിന്തിക്കേണ്ടെന്നും സുരക്ഷാ വിദഗ്ധര്‍ അറിയിച്ചു. എന്നാൽ, ഇത് വൈറസാണെന്നു മനസ്സിലാകാതെ ലിങ്കില്‍ ക്ലിക്കു ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയുമാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ലിങ്ക് ലഭിച്ചാല്‍ അത് ഫോര്‍വേഡ് ചെയ്യാതെ ഡിലീറ്റു ചെയ്യണമെന്നും പറയുന്നു.സൈബര്‍ ഇന്റലിജന്‍സ് കമ്പനി വോയജര്‍ ഇന്‍ഫോസെക് ഡയറക്ടര്‍ ജിറ്റെന്‍ ജയിന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കു നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നല്ലാതെ ഒരു എപികെയും ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ്. ഇങ്ങനെ കയറിക്കൂടുന്ന ആപ്പുകള്‍ നിങ്ങളുടെ ഫോട്ടോകള്‍, എസ്എംഎസ്, കോണ്ടാക്ട്‌സ് തുടങ്ങിയവയിലേക്കു കടന്നുകയറുമെന്നും, കീബോഡില്‍ കയറിക്കൂടി ടൈപ്പു ചെയ്യുന്നതെല്ലാം ട്രാക്കു ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. അസ്വാഭാവികമോ, അപ്രതീക്ഷിതമോ ആയ സന്ദേശങ്ങളില്‍ ക്ലിക്കു ചെയ്യരുതെന്ന് വാട്‌സാപ്പും മുന്നറിയിപ്പ് നല്‍കുന്നു. തങ്ങള്‍ നല്‍കുന്ന ടൂളുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നാണ് ഉപയോക്താക്കളോട് വാട്‌സാപ് പറഞ്ഞിരിക്കുന്നത്.