
ഹോങ്കോങിൽ നിന്നുള്ള ചൈനയുമായി ബന്ധമില്ലാത്ത നിക്ഷേപകർക്ക് രാജ്യത്ത് ഇളവ് അനുവദിച്ചേക്കുമെന്ന് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് മുൻകൂർ അനുമതി വേണമെന്ന് ഇന്ത്യ നിർദ്ദേശിച്ചിരുന്നു. രാജ്യത്തെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഇന്ത്യയിലെ ബാങ്കുകളിലടക്കം ചൈനീസ് കമ്പനികൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

എന്നാൽ ഇപ്പോൾ ചൈനീസ് സംരംഭകരുടെ സാന്നിധ്യമില്ലാത്ത നിക്ഷേപകർക്ക് വേഗത്തിൽ അനുമതി നൽകുമെന്നാണ് പുതിയ സൂചനകൾ ലഭിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം രൂക്ഷമായതോടെ രാജ്യത്തിനകത്തെ നിയന്ത്രണങ്ങൾ ഇന്ത്യ കടുപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഏകദേശം 175 കോടി ഡോളറിലധികം (ഏകദേശം 13,000 കോടി രൂപ) വരുന്ന 140 ഓളം നിക്ഷേപ പദ്ധതികൾ തുലാസിലായി കിടക്കുന്നുണ്ട്.