
ആഭ്യന്തര വിപണിയിൽ റബർ വില 163 രൂപയിലെത്തി. മൂന്നു വർഷത്തിനിടെ ഇതാദ്യമായാണ് റബ്ബർ വില 160 കടക്കുന്നത്. ഒരാഴ്ചക്കിടെ വില ഒമ്പത് രൂപയാണ് വർധിച്ചത്. കഴിഞ്ഞ ആഴ്ചയിത് 154 രൂപയായി കുറഞ്ഞിരുന്നു.തായ്‌ലാൻഡിൽ ഇല വീഴ്ച മൂലം ഉൽപാദനം കുറഞ്ഞതും അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതുമാണ് ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തിന് കാരണം.

തായ്‌ലാൻഡിൽ പുതുതായി കണ്ടുവരുന്ന അസാധാരണമായ ഇലവീഴ രോഗത്തെത്തുടർന്ന് റബ്ബർ ഉല്പാദനം കുറഞ്ഞു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ റബ്ബറിന്റെ ലഭ്യത കുറഞ്ഞു. വരും മാസങ്ങളിൽ ലഭ്യത ഇനിയും കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2017 ഫെബ്രുവരിയിലായിരുന്നു ഇതിനുമുൻപ് ആഭ്യന്തര വിപണിയിലെ റബർ വില 160 രൂപയിലെത്തിയത്. രാജ്യത്തെ വിപണിയിലുണ്ടായ ഉണർവും വില ഉയരാൻ കാരണമായിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു കേന്ദ്രസർക്കാർ ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ ടയർ കമ്പനികൾ ആഭ്യന്തര മാർക്കറ്റിൽ നിന്ന് കൂടുതൽ റബർ വാങ്ങി തുടങ്ങി. കഴിഞ്ഞമാസം റബർ ഇറക്കുമതിയിൽ 25,000 ടണ്ണിൻറെ കുറവ് രേഖപ്പെടുത്തിയിരുന്നു.