
സ്മാര്‍ട് ഫോൺ, ടിവി, മോണിട്ടർ എന്നിവ നിർമിക്കാനുള്ള വസ്തുക്കളുടെ വിലയുടെ 25-50 ശതമാനവും വരുന്നത് അവയുടെ ഡിസ്‌പ്ലേയ്ക്കു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഡിസ്‌പ്ലേ നിര്‍മാണം പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചകഴിഞ്ഞു.മുന്നോട്ടു വരുന്ന കമ്പനികള്‍ക്ക് ഇളവുകൾ നല്‍കും.

സ്മാര്‍ട് ഫോണുകളുടെ നിര്‍മാണത്തിനു വേണ്ട ഘടകഭാഗങ്ങള്‍ വാങ്ങാന്‍ ചെലവിടുന്ന തുകയുടെ 25 ശതമാനവും എല്‍സിഡി, എല്‍ഇഡി ടിവികളുടെ നിര്‍മാണ സാമഗ്രികളുടെ വിലയുടെ 50 ശതമാനവും ഡിസ്‌പ്ലേകള്‍ക്കാണ് നല്‍കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. കൂടാതെ ആഗോള ഡിസ്‌പ്ലേ വിപണിയുടെ നിലവിലെ മൂല്യം ഏകദേശം 700 കോടി ഡോളറാണെന്നും ഇത് 2025ല്‍ 1500 കോടി ഡോളറാകുമെന്നും മന്ത്രാലയം പറയുന്നു. ഇന്ത്യയ്ക്ക് വേണ്ട ഡിസ്പ്ലേകൾ ഇപ്പോൾ പരിപൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്.എല്‍സിഡി, ഓലെഡ്, അമോലെഡ്, ക്യൂലെഡ് ഡിസ്‌പ്ലെ നിര്‍മാണശാലകള്‍ നിര്‍മിക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ ഏപ്രില്‍ 30ന് മുൻപായി അപേക്ഷ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഏതു സ്ഥലമാണ് താത്പര്യമെന്നതു കൂടാതെ എന്തുമാത്രം വെള്ളം, വൈദ്യുതി എന്നിവ വേണ്ടിവരും എന്നതിനെക്കുറിച്ചും അപേക്ഷയില്‍ കാണിക്കണമെന്ന് മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ പറയുന്നു. ഒരു മാസം എന്തുമാത്രം പാനലാണ് നിര്‍മിച്ചിറക്കാന്‍ ഉദ്ദേശിക്കുന്നതെന്നതും എത്ര തുകയാണ് പുതിയ പ്ലാന്റിനായി നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്നത് തുടങ്ങി വിശദാംശങ്ങളും സമര്‍പ്പിക്കണം.