സ്മാർട്ട് ഫോൺ നിർമാണക്കമ്പനിയായ വിവോ നികുതിവെട്ടിക്കാൻ ആകെ വിറ്റുവരവിന്റെ പകുതിയോളം തുക ചൈനയിലേക്ക് അനധികൃതമായി കടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കണ്ടെത്തൽ. 62,476 കോടി രൂപയാണ് കടത്തിയത്. ഇത് കമ്പനിയുടെ ആകെ വിറ്റുവരവായ 1,25,185 കോടി രൂപയുടെ പകുതിയോളം വരും.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചൈനീസ് കമ്പനിയായ വിവോയുമായി ബന്ധപ്പെട്ട 48 സ്ഥലങ്ങളിൽ ചൊവ്വാഴ്ച ഇ.ഡി. പരിശോധന നടത്തിയിരുന്നു.പരിശോധനകളിൽ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 465 കോടി രൂപ, 73 ലക്ഷം രൂപ പണം, രണ്ടുകിലോ സ്വർണക്കട്ടികൾ എന്നിവ പിടിച്ചെടുത്തു. 2018-21 കാലയളവിൽ ഇന്ത്യയിൽനിന്നുപോയ നാല് ചൈനീസ് പൗരന്മാരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് നികുതിവെട്ടിപ്പ് പുറത്തായത്.
രാജ്യത്തെ വിവിധ നഗരങ്ങളിലായി തുടങ്ങിയ 22 കടലാസുകമ്പനികളിലൂടെയാണ് വിദേശത്തേക്ക് പണം കൈമാറ്റം നടത്തിയത്.ഈ കമ്പനികളിൽ വലിയ തുകയുടെ ഇടപാടുകളാണ് വിവോ നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തി. കടലാസുകമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കാനും വിദേശത്തേക്ക് വഴിതിരിച്ചുവിടാനും ഒപ്പം നികുതിവെട്ടിച്ച് മറ്റുചില കച്ചവടങ്ങളിലേക്ക് നിക്ഷേപിക്കാനും വിവോയുമായി ബന്ധപ്പെട്ട കമ്പനികൾ ശ്രമിച്ചെന്നാണ് കണ്ടെത്തൽ.ഇന്ത്യയിലെ സെർവറുകളിൽനിന്ന് ചൈനീസ് കമ്പനികൾ ഉപയോക്താക്കളുടെ ഡേറ്റ ചൈനയിലേക്ക് മാറ്റിയെന്നും കഴിഞ്ഞയിടെ അന്വേഷണ ഏജൻസികൾ കണ്ടത്തിയിരുന്നു.