രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരി നിക്ഷേപത്തിൽ നിന്ന് 37,000 കോടി രൂപയുടെ ലാഭം നേടി. മുൻ സാമ്പത്തിക വർഷം ഇത് 25,625 കോടി രൂപയായിരുന്നു. 65 വർഷത്തെ ചരിത്രത്തിലാദ്യമായാണ് കമ്പനി ഇത്രയും ഉയർന്ന ലാഭം നേടുന്നത്.എൽഐസിയുടെ ലാഭത്തിൽ 44 ശതമാനം വർധനയാണുണ്ടായത്.
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സ്ഥാപന നിക്ഷേപകനാണ് എൽഐസി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇക്വിറ്റി മാർക്കറ്റിൽ കമ്പനി 94,000 കോടി രൂപയാണ് നിക്ഷേപിച്ചത്. 34 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എൽഐസി കൈകാര്യം ചെയ്യുന്നത്. പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികൾ ഉൾപ്പെടുന്ന ലിങ്ക് ചെയ്യാത്ത പോർട്ട്‌ഫോളിയോയിൽ നിന്നാണ് എൽഐസിയ്ക്ക് പ്രധാനമായും ലാഭം ലഭിച്ചത്.എൽഐസിയുടെ റെക്കോർഡ് ലാഭം കമ്പനിയുടെ പോളിസി ഹോൾഡർമാർക്ക് ശുഭ സൂചനയാണ് നൽകുന്നത്. കാരണം ഇതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ബോണസും നിക്ഷേപത്തിൽ നിന്നുള്ള വരുമാനവും ലഭിക്കും. ഇതുകൂടാതെ എൽഐസിയിൽ നിന്ന് സർക്കാരിനും ഉയർന്ന ലാഭവിഹിതം ലഭിക്കും.കഴിഞ്ഞ വർഷം മാർച്ചിലെ ഇക്വിറ്റി മാർക്കറ്റുകളുടെ ശക്തമായ പ്രകടനമാണ് എൽഐസിയെ റെക്കോർഡ് ലാഭം നേടാൻ സഹായിച്ചത്.