
കല്യാൺ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) ഇന്ന് അവസാനിക്കാനിരിക്കെ കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് വില്പനയ്ക്ക് വെച്ചതിനെക്കാൾ കൂടുതൽ ഓഹരികൾക്ക് ആവശ്യക്കാരെത്തി.122 ശതമാനമാണ് രണ്ടു ദിവസം കൊണ്ടുള്ള സബ്സ്ക്രിപ്ഷൻ. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ ഇരട്ടിയാണ് ഡിമാൻഡ്. ഈ വിഭാഗത്തിൽ നീക്കിെവച്ചത് 4.71 കോടി ഓഹരികളാണെങ്കിൽ 9.05 കോടി ഓഹരികൾക്ക് ആവശ്യക്കാരായിക്കഴിഞ്ഞു.

ജീവനക്കാർക്കായുള്ള ഓഹരികളിലും ഇരട്ടിയുടെ അടുത്ത് ഡിമാൻഡുണ്ട്.ഐ.പി.ഒ.യ്ക്ക് തൊട്ടുമുമ്പ് സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനം, കേന്ദ്ര ബാങ്ക് എന്നിവ ഉൾപ്പെടെ 15 ആങ്കർ നിക്ഷേപകർക്കായി 352 കോടി രൂപയുടെ ഓഹരികൾ അലോട്ട് ചെയ്തിട്ടുണ്ട്. മൊത്തം 1,175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ.യിൽ 10 രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. 172 ഓഹരികളാണ് ഒരു മാർക്കറ്റ് ലോട്ട്. ഇതിന് 14,964 രൂപ വേണം.ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂർത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും.