
കേരളത്തിൻറെ സ്വപ്നപദ്ധതിയായ കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 1000 സർക്കാർ സ്ഥാപനങ്ങളിലാണ് കണക്റ്റിവിറ്റി പൂർത്തിയായതെന്ന് ഐടി സെക്രട്ടറി മുഹമ്മദ്.വൈ. നസീറുള്ള അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്.

കേരളത്തിലുടനീളം 5700 നടുത്ത് സർക്കാർ ഓഫീസുകളിൽ കണക്ടിവിറ്റി ഉടൻ പൂർത്തീകരിക്കും. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുക എന്നതാണ് കെ-ഫോൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി അതിവേഗ ഇൻറർനെറ്റ് കണക്ഷൻ മുപ്പതിനായിരത്തോളം ഓഫീസുകളിലും കൂടാതെ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി സർവീസ് പ്രൊവൈഡേഴ്സ് മുഖേന വീടുകളിലും എത്തിക്കാനാകും. എല്ലാവർക്കും ഇൻറർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതി വഴി സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻറർനെറ്റ് ലഭ്യമാക്കാൻ സാധിക്കും.