
രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാൻഷ്യൽ ലിമിറ്റഡിന് ഇക്കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ 180.76 കോടി രൂപയുടെ അറ്റാദായം. മുൻവർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായത്തിൽ 14.74 ശതമാനത്തിന്റെ വർധനയാണുണ്ടായത്. മുൻ വർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 157.54 കോടി രൂപയായിരുന്നു.

ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ 890.99 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുൻവർഷം ഇതേ കാലയളവിൽ ഇത് 905.45 കോടി രൂപയായിരുന്നു. കൂടാതെ നടപ്പ് സാമ്പത്തിക വർഷം മൂന്നു പാദങ്ങളിലായി കമ്പനി ഇതുവരെ 2385.50 കോടി രൂപയുടെ മൊത്തം വരുമാനം നേടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലുമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്താൻ മൂന്നാം പാദത്തിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. വീണ്ടെടുക്കലിന്റെ ശക്തമായ സൂചനകളാണ് സമ്പത്ത് വ്യവസ്ഥയിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.