
വരുന്ന സാമ്പത്തിക വർഷം ഏറ്റവും വേഗത്തിൽ വളരുന്ന വികസ്വര രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യയെന്ന് ആഗോള റേറ്റിംഗ് ഏജൻസി എസ്ആന്റ്പി. 10 ശതമാനം വളർച്ച യായിരിക്കും ഇന്ത്യ കൈവരിക്കുകയെന്നും എസ്ആന്റ്പി വിലയിരുത്തുന്നു. കോവിഡ് പ്രതിസന്ധി മൂലം താളംതെറ്റിയ സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം അതിവേഗം തിരിച്ചുവരികയാണെന്ന് എസ്ആന്റ്പി ഡയറക്ടർ ആൻഡ്രൂ വുഡ് പറഞ്ഞു.

വ്യവസായം, തൊഴിൽ എന്നീ മേഖലകളിൽ ഏതാനും മാസങ്ങളായി കണ്ടുവരുന്ന ഉണർവ് നിലനിർത്തുകയും അടുത്ത ഏതാനും വർഷങ്ങളിൽ തുടരുകയും ചെയ്യണമെന്നതാണ് പ്രധാനം. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കൊല്ലം 7.7 ശതമാനം ഇടിവ് സമ്പദ്‌വ്യവസ്ഥയിലുണ്ടാകും. രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കുന്നതും നിഷ്ക്രിയ ആസ്തികൾ കൈകാര്യംചെയ്യാൻ പ്രത്യേക ധനസ്ഥാപനം രൂപീകരിക്കുന്നതും ശരിയായ ദിശയിലേക്കുള്ള നടപടികളാണെന്നും ഏജൻസി വിലയിരുത്തുന്നു.