
ഇക്കഴിഞ്ഞ ജനുവരിയിൽ രാജ്യത്തെ കയറ്റുമതി 6.16 ശതമാനം വർധിച്ചതായി വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ. ആകെ 2745 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഫാർമ, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലെ കയറ്റുമതിയിലാണ് നേട്ടമുണ്ടായത്.

ഫാർമ, എൻജിനീയറിങ് എന്നിവയ്ക്കുപുറമേ ഇരുമ്പയിര്, പുകയില, ഓയിൽ മീൽസ്, അരി, പഴങ്ങളും പച്ചക്കറികളും, സുഗന്ധവ്യഞ്ജനങ്ങൾ, തേയില, പ്ലാസ്റ്റിക്, രാസവസ്തുക്കൾ തുടങ്ങിയവയുടെ കയറ്റുമതിയിലെ വർധനവും നേട്ടത്തിന് കാരണമായി. അതേസമയം, പെട്രോളിയം ഉൽപ്പന്നങ്ങൾ (-32%), റെഡിമെയ്ഡ് വസ്ത്രങ്ങൾ (-10.73%), തുകൽ (-18.6%) എന്നിവയുടെ കയറ്റുമതിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. സമാനമായി ജനുവരിയിൽ ഇറക്കുമതിയിൽ രണ്ടുശതമാനം വർധന രേഖപ്പെടുത്തി. ജനുവരിയിലെ ഇറക്കുമതി 4200 കോടി ഡോളറിന്റേതാണ്. കയറ്റിറക്കുമതി അന്തരം 1454 കോടി ഡോളറായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1530 കോടി ഡോളറും കഴിഞ്ഞ ഡിസംബറിലിത് 1544 കോടി ഡോളറുമായിരുന്നു.