
വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നുമുള്ള ആദായ നികുതി പിരിവ് കഴിഞ്ഞ വർഷത്തെക്കാൾ വളരെ ഉയർന്ന നിലയിലെത്തിയെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. ഏപ്രിൽ 1– സെപ്റ്റംബർ 22 കാലയളവിൽ പ്രത്യക്ഷനികുതിവരുമാനം 5,70,568 കോടി രൂപയാണ്. മുൻകൊല്ലം ഇതേ കാലയളവിലേതിനെക്കാൾ (3.27 ലക്ഷം കോടി) 74.4% വർധനയുണ്ട്. കോവിഡിനു മുൻപുള്ള സാമ്പത്തികവർഷമായ 2019–20ലെ സമാന കാലയളവിലെ 4.48 ലക്ഷം കോടിയിൽനിന്ന് 27% കൂടുതലാണ് ഇക്കുറി നേടിയത്. റീഫണ്ട് കഴിഞ്ഞുള്ള തുകയാണിത്. മുൻകൂർ നികുതി, സ്രോതസ്സിൽ നികുതി എന്നിങ്ങനെ മൊത്തം പ്രത്യക്ഷ നികുതിവരുമാനം 6.45 ലക്ഷം കോടി രൂപയാണ്. മുൻകൊല്ലം ഇതേ കാലയളവിൽ 4.39 ലക്ഷം കോടിയും 2019–20 ഇതേ കാലയളവിൽ 5.53 ലക്ഷം കോടിയുമായിരുന്നു.മുൻകൂർ നികുതിയിലെ കുതിപ്പ് സാമ്പത്തിക ഉണർവിന്റെ ലക്ഷണമാണെന്ന് ബോർഡ് വിലയിരുത്തി.
