ഏഷ്യയിലെ ഏറ്റവുംകരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കുറവുണ്ടായതാണ് രൂപയെ സ്വാധീനിച്ചത്.മെയ് മാസത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 1.5ശതമാനമാണ് ഉയർന്നത്. അതേസമയം, സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറുന്ന സമയത്ത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വർധന കയറ്റുമതിയെ ബാധിക്കുമെന്നതിനാൽ റിസർവ് ബാങ്ക് ജാഗ്രതപുലർത്തിയേക്കാം. അതുകൊണ്ടുതന്നെ രൂപയുടെമേൽ ആർബിഐയുടെ നിയന്ത്രണമുണ്ടാകാനും സാധ്യതയുണ്ട്.ആർബിഐയുടെ ഇടപെടൽ ഇല്ലെങ്കിൽ അടുത്ത പാദത്തിൽ ഡോളറിനെതിരെയുള്ള മൂല്യം 73ൽനിന്ന് 72.50 രൂപയാകുമെന്നാണ് ബാർക്ലെയ്സിന്റെ വിലയിരുത്തൽ.
വരാനിരിക്കുന്ന ഐപിഒകളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ 1.1 ബില്യൺ ഡോളർ ഓഹരി വില്പനയുംമറ്റുംവരാനിരിക്കുന്നതേയുള്ളൂ.പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞതോടെ ഏപ്രിലിൽ രൂപയുടെ മൂല്യം ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം ബാധിതരുടെ എണ്ണം 2.22 ലക്ഷമായി കുറയുകയുംചെയ്തിരുന്നു.