
ഫിൻടെക്ക് സ്റ്റാർട്ടപ്പായ യൂണി ലൈറ്റ്സ്പീഡ് ഇന്ത്യൻ പാർട്ണേഴ്സിൻറെയും ആക്സൽ പാർട്ണേഴ്സിൻറെയും നേതൃത്വത്തിൽ 18.5 മില്യൺ ഡോളർ സമാഹരിച്ചു. വിവിധ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് ആക്സസ് വർധിപ്പിക്കുന്നതിലൂടെ ക്രെഡിറ്റ് കാർഡ് വിപണിയിലെ വിടവ് നികത്തുകയെന്നതാണ് യൂണി ലക്ഷ്യമിടുന്നത്.

പേയു ഇന്ത്യയുടെ സഹസ്ഥാപകനും സിഇഒയും ഓല ഫിനാൻഷ്യൽ സർവീസസിന്റെ മുൻ സിഇഒയുമായ നിതിൻ ഗുപ്തയാണ് യൂണിയുടെ സ്ഥാപകൻ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഡിജിറ്റൽ, ഇലക്ട്രോണിക് പെയ്മെൻറ് പ്ലാറ്റ്ഫോമുകൾ മൂന്നിരട്ടി വളർച്ച കൈവരിച്ചു. എന്നാൽ ക്രെഡിറ്റ് കാർഡ് പെയ്മെൻറുകളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്നും എന്നാൽ പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക, വിലകുറഞ്ഞ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുക, പുതിയ ഉപഭോക്തൃ വിഭാഗങ്ങൾ നേടുക എന്നിവയിലൂടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 58 ദശലക്ഷം ക്രെഡിറ്റ് കാർഡുകളിൽ നിന്നും 200 ദശലക്ഷം ക്രെഡിറ്റ് കാർഡുകളിലേക്ക് വിപണി വിപുലീകരിക്കാൻ അവസരമുണ്ടെന്നും നിതിൻ ഗുപ്ത പറഞ്ഞു.
യഥാർത്ഥത്തിൽ ഡിജിറ്റൽ പെയ്മെൻറുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിപണി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. 58 ദശലക്ഷം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് വെറും 34 ദശലക്ഷം ഉപഭോക്താക്കളാണ്. അതേസമയം ഇന്ന് 100 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഡിജിറ്റലായി ഇലക്ട്രോണിക് രീതിയിലൂടെയും പണം കൈമാറ്റം ചെയ്യുന്നു. ഈ വിടവ് നികത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച യൂണി ഇന്ത്യയിലെ ഇ – കോമേഴ്സ്, ഇൻറർനെറ്റ് വിദഗ്ധരായ തലമുറയെയാണ് ലക്ഷ്യമിടുന്നത്.