ബജറ്റ് എയർലൈനായ ഗോ എയർ ഐപിഒയുമായെത്തുന്നു. 3,600 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കൊവിഡിനിടയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് വാഡിയ ഗ്രൂപ്പിന്റെ ഗോ എയര്‍ ഐപിഒയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഐപിഒയ്ക്ക് മുന്നോടിയായി റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിഎച്ച്ആര്‍പി) കമ്പനി ഫയല്‍ ചെയ്തു. രാജ്യത്തെ മൂന്നാമത്തെ എയര്‍ലൈന്‍ കമ്പനിയാണ് വിപണിയിലേക്ക് ഇറങ്ങുന്നത്.
നിലവിലുള്ളതും വരാനിരിക്കുന്നതുമായ തിരിച്ചടവുകൾ തീർക്കാനാണ് സമാഹരിക്കുന്നതുകയിൽ ഒരുഭാഗം നീക്കിവെക്കുന്നത്. ഭാവിയിലെ വിപുലീകരണത്തിനും കോർപറേറ്റ് ആവശ്യങ്ങൾക്കുമായി 1,000 കോടിയലധികം തുക ചെലവഴിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന് കുടിശ്ശിക തിരിച്ചടയ്ക്കാൻ 254 കോടിയും വേണ്ടിവരും.2,995 കോടി രൂപയാണ് കമ്പനിക്ക് തിരിച്ചടയ്ക്കാനുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യത്തെ എയർലൈനുകൾ പ്രതിസന്ധിനേരിടുകയാണ്. ഐസിഐസിഐ സെക്യൂരിറ്റീസും സിറ്റി ഗ്രൂപ്പും മോർഗൻ സ്റ്റാൻലിയുമാണ് ഐപിഒ നടപടികൾക്ക് നേതൃത്വം നൽകുന്നത്.ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയാണ് നിലവില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍. നേരത്തെ ജെറ്റ് എയര്‍വെയ്‌സും കിങ്ഫിഷറും ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.15 വര്‍ഷത്തോളമായി യാത്രക്കാരുടെ വിശ്വാസ്യത പിടിച്ചുപറ്റിയ വിമാന കമ്പനി കഴിഞ്ഞദിവസം ഗോ ഫസ്റ്റ് എന്ന പുതിയ ബ്രാഡിലേക്കും മാറിയിരുന്നു. കുറഞ്ഞ നിരക്കുകള്‍, പുതിയ വിമാനങ്ങള്‍, സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കമ്പനിയുടെ വാഗ്ദാനം.