
വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിനും വിമാന ഇന്ധനത്തിനും വീണ്ടും വില വർദ്ധിച്ചു. 19 കിലോഗ്രാമിൻറെ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 17 രൂപയാണ് ഇന്നലെ വർധിച്ചത്. എന്നാൽ 14 കിലോഗ്രാമിൻറെ ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

ഇക്കഴിഞ്ഞ ഡിസംബറിൽ രണ്ട് തവണയാണ് എൽപിജിയ്ക്ക് വില വർധിച്ചത്. വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 1,337.50 രൂപയും തിരുവനന്തപുരത്ത് 1,353 രൂപയുമാണ് പുതിയ വില. ഓരോ മാസവും ഒന്നാം തീയതിയും 16-ാം തീയതിയുമാണ് എൽപിജി, വിമാന ഇന്ധനവിലകൾ രാജ്യാന്തര എണ്ണവിലയും ഇറക്കുമതിചെലവും കണക്കിലെടുത്ത് പുനർനിർണയിക്കുന്നത്. വിമാന ഇന്ധനവിലയിൽ 3.7 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായത്. ലിറ്ററിന് 1.82 രൂപ കൂടിയതോടെ 1000 ലിറ്ററിന് 50,000 രൂപയാണ് ശരാശരി വില. ഇക്കഴിഞ്ഞ ഡിസംബർ 1 ന് 3.3 രൂപയും പതിനാറിന് 3 രൂപയും വർധിച്ചിരുന്നു.