
ഇന്ത്യയും ചൈനയും ഉൾപ്പെടെ 13 രാജ്യങ്ങളിലെ ഉപഭോക്തൃ ബാങ്കിങ് സേവനങ്ങൾ സിറ്റി ബാങ്ക് നിർത്തുന്നു.താരതമ്യേന ചെറിയ വിപണികളിലെ സേവനം നിർത്തുന്നതിന്റെ ഭാഗമായാണ് സിറ്റി ബാങ്ക് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡ്, റീട്ടെയിൽ ബാങ്കിങ്, ഭവന വായ്പ, ആസ്തി കൈകാര്യം ഉൾപ്പെടെയുള്ള പ്രവർത്തനമാണ് ബാങ്ക് അവസാനിപ്പിക്കുക.

നിയന്ത്രണ അതോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രവർത്തനം നിർത്തുക. അതുവരെ സേവനം തുടരുമെന്നും കമ്പനിയുടെ തീരുമാനം ജീവനക്കാരെയോ ഇന്ത്യയിലെ പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നും സിറ്റി ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് അഷു ഖുല്ലാർ പറഞ്ഞു. വിൽപന പൂർത്തിയാകുന്നത് വരെ ഇന്ത്യയിലെ ഉപഭോക്താക്കളെയും ജീവനക്കാരേയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1902 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച സിറ്റി ബാങ്കിന് രാജ്യത്തുടനീളം 35 ശാഖകളാണുള്ളത്.ബാങ്കിന് ഇന്ത്യയിൽ 2.9 കോടി റീട്ടെയിൽ ഉപഭോക്താക്കളും 1.2 കോടി ബാങ്ക് അക്കൗണ്ടുകളും 2.2 കോടി ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളുമാണുള്ളത്.അതേസമയം ബാങ്കിങ് സേവനങ്ങൾ നിർത്തിയാലും മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ സിറ്റി ബാങ്കിന്റെ പ്രധാന ഓഫീസുകൾ പ്രവർത്തിക്കും. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ബിസിനസ് അവസാനിപ്പിക്കുന്നതോടെ സിംഗപ്പൂർ, ഹോങ്കോങ്, ലണ്ടൻ, യുഎഇ എന്നീ നാല് വിപണികളിൽ ആഗോള ഉപഭോക്തൃ ബാങ്കിങ് ബിസിനസ് കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.