രാജ്യത്ത് 5ജി സ്‌പെക്ട്രം ലേലം നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സേവനദാതാവായ ബിഎസ്എന്‍എലിന് 4ജി സേവനങ്ങള്‍ ആരംഭിക്കാൻ സാധിച്ചില്ല.ബിഎസ്എന്‍എലിനും എംടിഎന്‍എലിനും വേണ്ടി നിശ്ചിത അളവ് സ്‌പെക്ട്രം സര്‍ക്കാര്‍ മാറ്റി വെച്ചിട്ടുണ്ട്. കാബിനറ്റിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമേ സ്‌പെക്ട്രം കൈമാറുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ടെലികോം വകുപ്പ് പറയുന്നത്. 900/1800 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം നല്‍കുന്നത് പരിഗണനയിലാണെന്നും സർക്കാർ പറഞ്ഞു.ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ 4ജി സേവനം വ്യാപിപ്പിക്കാനാണ് ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ആവശ്യമുള്ള 4ജി സ്‌പെക്ട്രം സമയത്തിന് ലഭിച്ചില്ലെങ്കില്‍ ഇതിന് സാധിക്കില്ല.ബിഎസ്എന്‍എല്‍ 4ജിയ്ക്ക് വേണ്ട സാങ്കേതിക പിന്തുണ നല്‍കുന്നത് ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസാണ്. ജൂലായ് 30-ന് മുമ്പ് ഇവരുടെ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.അതേസമയം, ബിഎസ്എന്‍എല്‍ ടവറുകള്‍ 4ജിയിലേക്ക് മാറ്റുന്നതിനുള്ള ചിലവുമായി ബന്ധപ്പെട്ട് ടിസിഎസും ബിഎസ്എന്‍എലും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.4ജി സേവനങ്ങള്‍ ആദ്യം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ തന്നെ കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി ആരംഭിച്ചേക്കും.
Related Articles
Check Also
Close