ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിനെ നിയമപരമായി കറൻസിയായി അംഗീകരിച്ച് തെക്കേ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ. ബിറ്റ്‌കോയിനെ ഇത്തരത്തിൽ കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണിത്.ജൂൺ 9ന് പ്രസിഡന്റ് നായിബ് ബുക്കെലെ അവതരിപ്പിച്ച ബിറ്റ്കോയിൻ നിയമം നിയമസഭയിൽ വൻ ഭൂരിപക്ഷത്തോടെയാണ് പാസായത്.84 വോട്ടുകളിൽ 62 എണ്ണവും ബില്ല് അംഗീകരിച്ചുള്ള വോട്ടായിരുന്നു. ബുക്കലെ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്നവർ അയക്കുന്ന പണമാണ് എൽ സാൽവഡോറിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അടിത്തറ. പുതിയ നിയമം വരുന്നതോടെ വിദേശ തൊഴിലാളികൾക്ക് ബിറ്റ്‌കോയിനുകളായി നാട്ടിലേക്ക് പണം അയയ്ക്കാൻ സാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.ബിറ്റ്‌കോയിൻ നിയമം നിക്ഷേപം, ടൂറിസം, നവീകരണം, സാമ്പത്തിക വികസനം എന്നിവ കൊണ്ടുവരും. ബിറ്റ്‌കോയിന്റെ ഉപയോഗം ഓപ്ഷണലായിരിക്കും. ഇത് ഉപയോക്താക്കൾക്ക് അപകടസാധ്യത ഉണ്ടാക്കില്ല. 90 ദിവസത്തിനുള്ളിൽ ബിറ്റ്‌കോയിൻ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും. യുഎസ് ഡോളർ നിയമപരമായ കറൻസിയായ തുടരും. ഓരോ ഇടപാടിലും ബിറ്റ്കോയിന്റെ മൂല്യം ഡോളറിലെ കൃത്യമായ മൂല്യത്തിലേക്ക് പരിവർത്തനം ചെയ്യുമെന്ന് സർക്കാർ ഉറപ്പുനൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.