
ബിപിസിഎൽ സ്വകാര്യവൽക്കരണം നടപടികളുടെ ഭാഗമായി സബ്സിഡി നിരക്കിൽ നൽകുന്ന എൽപിജി കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ മറ്റു പൊതുമേഖലാ കമ്പനികളിലേക്ക് മാറ്റിയേക്കും. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയിലേക്കാകും ഭാരത് ഗ്യാസ് ഉപഭോക്താക്കളെ മാറ്റുക.

കണക്ഷനുകൾ മറ്റു കമ്പനികളിലേക്ക് മാറ്റുന്നതിനായി പെട്രോളിയം മന്ത്രാലയം ഉടൻ തന്നെ മന്ത്രിസഭാ അനുമതി തേടിയേക്കും. മൂന്ന് മുതൽ അഞ്ച് വർഷത്തിനകം കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2020 സാമ്പത്തിക വർഷാവസാനം സബ്സിഡി ഇനത്തിൽ കമ്പനികൾക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. എന്നാൽ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് സബ്സിഡി തുക യഥാസമയം ലഭിക്കാറില്ല. വർഷങ്ങളോളം ഇത് വൈകുന്നത് പതിവാണ്. എന്നാൽ സ്വകാര്യവൽക്കരണം പൂർത്തിയായാൽ ഉടമകൾ ഇതിനെതിരെ രംഗത്ത് വരാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളെ മറ്റു പൊതുമേഖലാ കമ്പനികളിലേക്ക് മാറ്റുന്നത്.