ആംവേ ഇന്ത്യയുടെ 757 കോടിയുടെ ആസ്തികള്‍ ഇ.ഡി കണ്ടുകെട്ടി
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ശൃംഖലയുടെ മറവിലാണ് കമ്പനി തട്ടിപ്പുനടത്തിയതെന്ന് ഇ.ഡി പറയുന്നു. പൊതുവിപണിയില്‍ ലഭ്യമായ ഇതര ജനപ്രിയ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് അമിത വിലയാണ് ആംവെ ഈടാക്കുന്നതെന്നും ഇ.ഡി ആരോപിച്ചു.വസ്തുതകള്‍ അറിയാത്ത പൊതുജനങ്ങളെ പറ്റിച്ച് കമ്പനിയില്‍ അംഗങ്ങളായി ചേര്‍ത്തി അമിത വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു. ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഉപയോഗിക്കാനല്ലെന്നും ശൃംഖലയിലെ മറ്റ് അംഗങ്ങള്‍ക്ക സമ്പന്നരാകാനുമാണെന്നും ഇ.ഡി പറയുന്നു.തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള ആംവേയുടെ ഭൂമിയും ഫാക്ടറിയും പ്ലാന്റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളില്‍നിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.