ഫ്യൂച്ചർ ഗ്രൂപ്പ് ആമസോണുമായി എത്തിച്ചേർന്ന കരാർ ലംഘിച്ച് റിലയൻസ് മേധാവി മുകേഷ് അംബാനിക്ക് വിൽക്കാൻ തീരുമാനിച്ചതിനെതിരെ ഇന്ത്യയിലും രാജ്യാന്തര തലത്തിലും നിയമപോരാട്ടം നടക്കുകയാണ്. തങ്ങളുടെ പങ്കാളിയായ ആമസോണിനെ നിലക്ക് നിർത്തണമെന്നാവശ്യപ്പെട്ട് ഫ്യൂച്ചർ ഗ്രൂപ്പ് ഫയൽ ചെയ്തിരുന്ന കേസ് ഡൽഹി ഹൈക്കോടതി തള്ളിയത് ആമസോണിന് താൽക്കാലിക വിജയം നൽകിയിരിക്കുകയാണ്.
തങ്ങളും റിലയൻസ് ഇൻഡസ്ട്രീസുമായി ഉണ്ടാക്കിയ കരാറിൽ ആമസോൺ ഇടപെടുന്നുവെന്നും അവരെ നിലയ്ക്ക് നിർത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫ്യൂച്ചർ ഗ്രൂപ്പ് ഡൽഹി ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നത്. ഈ വർഷം ഓഗസ്റ്റിലാണ് ഫ്യൂച്ചർ ഗ്രൂപ്പ് അംബാനിയുമായി വില്പന കരാറിലെത്തിയത്. എന്നാൽ അതിനു മുൻപ് ഫ്യൂച്ചർ ഗ്രൂപ്പ് 2019 ൽ ആമസോണുമായി ഒപ്പുവച്ച കരാറിന്റെ ലംഘനമാണിതെന്നാണ് ആമസോണിൻറെ വാദം. ഫ്യൂച്ചർ ഗ്രൂപ്പിൻറെ പരാതി കോടതി തള്ളുകയാണെന്നും എന്നാൽ അധികാരികൾക്ക് നിയമാനുസൃതമായ നടപടി സ്വീകരിക്കാമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ആമസോണിന് തങ്ങളുടെ പരാതി ബോധിപ്പിക്കാനുള്ള അവസരമുണ്ടായിരിക്കുമെന്നാണ് ജസ്റ്റിസ് മുക്ത ഗുപ്ത വിധിച്ചത്. എന്നാൽ ആമസോൺ ഇതുവരെയും വിധിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.